Tuesday, February 07, 2006

സംവൃതോകാരവും ലിപിപരിഷ്കരണങ്ങളും

മലയാളഭാഷയുടെ പല ലിപിപരിഷ്കരണങ്ങള്‍ക്കിടയില്‍പ്പെട്ടു കുഴഞ്ഞുമറിഞ്ഞ ഒരു പ്രശ്നത്തെപ്പറ്റിയാണു്‌ ഈ ലേഖനം.

സംവൃതോകാരം: ചരിത്രവും ഉപയോഗവും

പഴയ മലയാളത്തില്‍ തമിഴിന്റെ രീതിയില്‍ സംവൃതോകാരത്തെ വിവൃതമായി എഴുതിയിരുന്നു - എന്തു, പണ്ടു എന്നിങ്ങനെ. തമിഴിന്റെ പിടിയില്‍ നിന്നു മോചിതമായി ആര്യഎഴുത്തു തുടങ്ങിയപ്പോള്‍ സംവൃതോകാരത്തിനു പകരം അകാരം ഉപയോഗിക്കുവാന്‍ തുടങ്ങി - എന്ത, പണ്ട എന്നിങ്ങനെ. അച്ചടി തുടങ്ങിയ കാലത്താണു്‌ സംവൃതോകാരത്തിനെ സൂചിപ്പിക്കാന്‍ ചന്ദ്രക്കല ഉപയോഗിച്ചുതുടങ്ങിയതു്‌. അപ്പോഴും രണ്ടു രീതികള്‍ ഉണ്ടായിരുന്നു.
  1. വ്യഞ്ജനത്തിനു ശേഷം ചന്ദ്രക്കല മാത്രമിടുക - എന്ത്‌, പണ്ട്‌ എന്നിങ്ങനെ.
  2. വ്യഞ്ജനത്തിനു ശേഷം ഉകാരവും ചന്ദ്രക്കലയും ചേര്‍ക്കുക - എന്തു്‌, പണ്ടു്‌ എന്നിങ്ങനെ.
ആദ്യത്തെ രീതി പൊതുവേ വടക്കന്‍ കേരളത്തിലും, രണ്ടാമത്തേതു്‌ തെക്കന്‍ കേരളത്തിലുമായിരുന്നു കൂടുതല്‍ ഉപയോഗിച്ചിരുന്നതു്‌.

ആ കാലത്തു്‌ കൂട്ടക്ഷരങ്ങളെ വേര്‍തിരിച്ചെഴുതുന്ന സമ്പ്രദായം വന്നിരുന്നില്ല. അക്ഷരങ്ങള്‍ ചേര്‍ത്തോ ഒന്നിനു താഴെ മറ്റൊന്നെഴുതിയോ കൂട്ടക്ഷരങ്ങളെ സൂചിപ്പിച്ചിരുന്നു. മിക്കവാറും എല്ലാ വ്യഞ്ജനങ്ങളോടും ചേരുന്ന യ, ല, വ എന്നീ അക്ഷരങ്ങള്‍ക്കു്‌ പ്രത്യേകം ചിഹ്നങ്ങളും ഉണ്ടായിരുന്നു. രേഫത്തിനെ ("ര" എന്ന അക്ഷരം) സൂചിപ്പിക്കാന്‍ അക്ഷരത്തിന്റെ താഴെക്കൂടി ചുറ്റിക്കെട്ടി വളച്ചിടുന്ന രീതിയും ഉണ്ടായിരുന്നു. പദാന്ത്യത്തില്‍ വരുന്ന അര്‍ദ്ധാക്ഷരങ്ങളെ സൂചിപ്പിക്കാന്‍ അതാതു്‌ അക്ഷരങ്ങളുടെ മേല്‍പ്പോട്ടു്‌ ഒരു വരയിട്ടു കാണിച്ചിരുന്നു. (ല്‌, ള്‌ എന്നിവ ത്‌, ട്‌ എന്നിവയെ സൂചിപ്പിക്കുന്ന ല്‍, ള്‍ എന്നിവയായതു മറ്റൊരു കഥയാണു്‌. അതു മറ്റൊരു ലേഖനത്തില്‍ പ്രതിപാദിക്കാം.). സംസ്കൃതത്തില്‍ നിന്നു കടം വാങ്ങിയ അനുസ്വാരത്തെ () മകാരത്തിന്റെ ചില്ലിനു പകരം ഉപയോഗിച്ചുപോന്നു.

അച്ചടി കൂടുതല്‍ പ്രാബല്യത്തില്‍ വന്നതോടുകൂടി എല്ലാ കൂട്ടക്ഷരങ്ങളെയും സൂചിപ്പിക്കുന്ന അച്ചുകള്‍ ഉണ്ടാക്കുന്നതു ദുഷ്കരമായപ്പോള്‍ കൂട്ടക്ഷരങ്ങളെ വേര്‍തിരിച്ചെഴുതാന്‍ ചന്ദ്രക്കല ഉപയോഗിക്കുന്ന സമ്പ്രദായം വന്നു. അര്‍ദ്ധാക്ഷരങ്ങളില്‍ ന്‍, ണ്‍, ല്‍, ള്‍, ര്‍ എന്നിവയെ മാത്രം ചില്ലുകള്‍ എന്ന പേരില്‍ നിലനിര്‍ത്തി. ബാക്കി എല്ലാറ്റിനെയും ചന്ദ്രക്കലയിട്ടു സൂചിപ്പിക്കാന്‍ തുടങ്ങി. (ചില മുദ്രാലയങ്ങള്‍ ക്‌ (ക്‍), യ്‌ എന്നിവയെയും ചില്ലക്ഷരങ്ങള്‍ കൊണ്ടു കാണിക്കാറുണ്ടായിരുന്നു. കൈയെഴുത്തില്‍ ഇവയെയും ചില്ലുകളായി എഴുതിയിരുന്നു.)

കൂട്ടക്ഷരങ്ങളെ വേര്‍തിരിക്കാന്‍ ചന്ദ്രക്കല ഉപയോഗിച്ചതു അവയെ സംവൃതോകാരത്തില്‍ നിന്നു വ്യവച്ഛേദിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാക്കി. അതിനു വേണ്ടി അച്ചടി തുടങ്ങിവച്ച ക്രിസ്ത്യന്‍ പാതിരിമാര്‍ സംവൃതോകാരത്തിനെ വിവൃതോകാരമായി എഴുതാന്‍ തുടങ്ങി. അങ്ങനെയാണു മലയാളം ബൈബിളില്‍ "എനിക്കും നിനക്കും എന്തു?" എന്നും മറ്റുമുള്ള പ്രയോഗങ്ങള്‍ ഉള്ളതു്‌. വിവൃതോകാരമായി എഴുതി സംവൃതോകാരമായി വായിക്കേണ്ടവയായിരുന്നു ഇവ. തമിഴിലും തെലുങ്കിലും പഴയ മലയാളത്തിലും ഇങ്ങനെയാണു്‌ എഴുതുന്നതു്‌ എന്ന അറിവില്‍ നിന്നായിരുന്നു ഈ രീതി. (പാതിരിമാര്‍ പല ഭാരതീയഭാഷകളിലും നിഷ്ണാതരായിരുന്നു.) പക്ഷേ, ഇതിനെ ഉത്തരകേരളത്തിലുള്ളവര്‍ പരിഹാസത്തോടെ കാണുകയും ഇങ്ങനെയുള്ള ഉപയോഗത്തെ "പാതിരിമലയാളം" എന്നു വിളിച്ചു പരിഹസിക്കുകയും ചെയ്തു.

പിന്നീടു്‌, എ. ആര്‍. രാജരാജവര്‍മ്മ തുടങ്ങിയ ഭാഷാശാസ്ത്രജ്ഞര്‍ സംവൃതോകാരത്തെ ഉകാരത്തിനു ശേഷം ചന്ദ്രക്കലയിട്ടു്‌ എഴുതുന്ന രീതി പ്രാവര്‍ത്തികമാക്കി ഈ പ്രശ്നം പരിഹരിച്ചു. അങ്ങനെ "വാക്കു്‌", "പണ്ടു്‌" തുടങ്ങിയ രീതി നിലവില്‍ വന്നു. പക്ഷേ ഉത്തരകേരളത്തിലെ പലരും ഇതിനെ പിന്നെയും "പാതിരിമലയാളം" എന്നു മുദ്രകുത്തി "വാക്ക്‌", "പണ്ട്‌" എന്നിങ്ങനെ എഴുതിപ്പോന്നു. ഉകാരത്തിനു ശേഷം ചന്ദ്രക്കലയിടുന്നതു്‌ അഭംഗിയാണെന്നായിരുന്നു അവരുടെ വാദം.

ഏറ്റവും വലിയ അപകടം സംഭവിച്ചതു്‌ 1970-കളില്‍ പുതിയ ലിപി ആവിഷ്കരിച്ചപ്പോഴാണു്‌. അച്ചടിയില്‍ അച്ചുകളുടെയും, ടൈപ്‌റൈറ്റര്‍ കീകളുടെയും എണ്ണം കുറയ്ക്കുന്ന പുതിയ ലിപി ഒരു മഹത്തായ പരിഷ്കാരം തന്നെയായിരുന്നു. പക്ഷേ, സംവൃതോകാരത്തിന്റെ കാര്യത്തില്‍ ഒരു വലിയ അബദ്ധമാണു്‌ അവര്‍ ചെയ്ത്തതു്‌. സംവൃതോകാരത്തിനു്‌ ഉത്തരകേരളരീതിയില്‍ വെറും ചന്ദ്രക്കല മാത്രം മതി എന്നു്‌ തീരുമാനിച്ചു. ("ഉ"കാരത്തിന്റെ ചിഹ്നത്തിനു ശേഷം ചന്ദ്രക്കലയിടുന്നതു്‌ അഭംഗിയാണെന്നുള്ള ഒരു വാദം ഇവിടെയും ഉണ്ടായിരുന്നു. അതില്‍ വലിയ കഴമ്പില്ല. പുതിയ ലിപി തന്നെ ആദ്യത്തില്‍ ആളുകള്‍ക്കു്‌ അഭംഗിയായി തോന്നിയിരുന്നു. അഭംഗിയാണെങ്കില്‍ സംവൃതോകാരത്തിനു പ്രത്യേകമായി ഒരു ചിഹ്നം ഉണ്ടാക്കാമായിരുന്നു.)

ഈ രീതി വന്നതോടുകൂടി സംവൃതോകാരവും അര്‍ദ്ധാക്ഷരങ്ങളും തിരിച്ചറിയാന്‍ വഴിയില്ലാതെയായി.

പക്‌ഷിക്കേറ്റം ബലം തന്‍ ചിറക്‌, വലിയതാം മസ്‌തകം ഹസ്‌തികള്‍ക്കീ മട്ടില്‍...

എന്നുള്ള പദ്യഭാഗത്തിലെ ആദ്യത്തെ "ക്‌" അര്‍ദ്ധാക്ഷരവും, രണ്ടാമത്തെ "ക്‌" "ക"യ്ക്കു ശേഷം സംവൃതോകാരവുമാണെന്നു തിരിച്ചറിയാന്‍ കഴിയാതെയായി.

ഇതു ഭാഷാപഠനത്തെ വലുതായി ബാധിച്ചിട്ടുണ്ടു്‌. വൃത്തം നിര്‍ണ്ണയിക്കുക തുടങ്ങിയ കാര്യങ്ങളില്‍ അര്‍ദ്ധാക്ഷരം മുമ്പിലുള്ള അക്ഷരത്തിന്റെ ഭാഗവും സംവൃതോകാരം ഒരു പൂര്‍ണ്ണാക്ഷരവുമാണെന്നുള്ള വ്യത്യാസം പല അദ്ധ്യാപകര്‍ക്കു പോലും അറിയില്ലായിരുന്നു.

ഈ അബദ്ധം പല പണ്ഡിതരും പിന്നീടു ചൂണ്ടിക്കാട്ടിയെങ്കിലും അതു തിരുത്താന്‍ അധികൃതര്‍ തയ്യാറായില്ല.

നമുക്കു ചെയ്യാവുന്നതു്‌:

ഇന്നു്‌, ഇന്റര്‍നെറ്റും യൂണിക്കോഡും രംഗത്തെത്തിയതോടുകൂടി ചെയ്ത തെറ്റുകള്‍ തിരുത്തുവാന്‍ ഒരു നല്ല അവസരമാണു വന്നിരിക്കുന്നതു്‌. വളരെയധികം കൂട്ടക്ഷരങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടില്ലാതെ ഉണ്ടാക്കിയെടുക്കാമെന്നതു്‌ ഒരു ഗുണം. യൂണിക്കോഡ്‌ ഫോണ്ട്‌ നിര്‍മ്മിക്കുന്നവര്‍ക്കു്‌ പഴയ ലിപി ഉപയോഗിച്ചു്‌ സംവൃതോകാരം കാണിക്കാം എന്നതു്‌ മറ്റൊരു ഗുണം. യൂണിക്കോഡ്‌ ഉപയോഗിക്കുമ്പോഴെങ്കിലും തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകണമെന്നാണു്‌ എന്റെ അഭിപ്രായം.

എന്റെ അഭിപ്രായങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

  1. കൂട്ടക്ഷരങ്ങളെ ചന്ദ്രക്കല കൂടാതെ ചേര്‍ത്തെഴുതുക. എവിടെ കൂട്ടിയെഴുതണം, എവിടെ ചന്ദ്രക്കലയിടണം എന്ന ചുമതല ഫോണ്ടുണ്ടാക്കുന്നവര്‍ക്കു വിട്ടുകൊടുക്കുക.
  2. ഇങ്ങനെ എഴുതുന്നതു്‌ ചില അക്ഷരങ്ങള്‍ക്കു്‌ അഭംഗിയായി തോന്നിയാല്‍ മാത്രം (ഫോണ്ടുണ്ടാക്കുന്നവരുടെ ശ്രദ്ധയില്‍ പെടുത്തിയതിനു ശേഷം) ചന്ദ്രക്കല ഉപയോഗിച്ചു്‌ വേര്‍തിരിക്കുക.

    ഉദാഹരണത്തിനു്‌, "നെയ്വിളക്കു്‌" (neyviLakku~) എന്നതു്‌ അഭംഗിയായി തോന്നിയാല്‍ "നെയ്‌വിളക്കു്‌" (ney_viLakku~) എന്നെഴുതാനുള്ള രീതി ഉപയോഗിക്കാം.

  3. സംവൃതോകാരത്തിനു്‌ "ഉ"കാരത്തിനു ശേഷം ചന്ദ്രക്കല എന്ന രീതി സ്വീകരിക്കുക. പുതിയ ലിപിയിലുള്ള യൂണിക്കോഡ്‌ ഫോണ്ടു്‌ ആണെങ്കില്‍പ്പോലും, ഇങ്ങനെ തന്നെ എഴുതുക.
  4. ചില്ലുകളെഴുതുന്നതിനെപ്പറ്റി ഇപ്പോഴത്തെ യൂണിക്കോഡ്‌ സ്റ്റന്‍ഡേര്‍ഡിനെപ്പറ്റി അല്‍പം കൂടി പഠിക്കേണ്ടിയിരിക്കുന്നു. മറ്റൊരു ലേഖനത്തിലെഴുതാം.

10 Comments:

At 7:24 AM, Blogger Adithyan said...

പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം? ഞാൻ പോട്ടെ...

വായിച്ച്‌ ഇതിന്റെ അവസാനം വരെ എത്തിച്ചു എന്നുറക്കെപ്രഖ്യാപിക്കാൻ വേണ്ടിയാ കമന്റ്‌ എഴുതിയെ :-) (എന്നെ തല്ലെല്ലെ)

കുറുക്കനന്മാരെ ആരെയും കാണാനുമില്ല...

 
At 10:53 AM, Blogger രാജ് said...

നമുക്കു് ഈ രണ്ടു ലേഖനങ്ങളും പതിയെ വിക്കിയിലേക്കു മാറ്റേണ്ടതുണ്ടു്. സിബുവിനും മറ്റുള്ളവര്‍ക്കും പറയാനുള്ളതുകൂടി കേള്‍ക്കാം.

 
At 11:56 AM, Blogger Cibu C J (സിബു) said...

:) എല്ലാവരും എന്റെ അടുത്തു നിന്നും ഉടക്ക്‌ പ്രതീഷിച്ചിരിക്കുകയാണല്ലോ.. ദൈവമേ. എന്റെ ജന്മം ഇങ്ങനെ ആയിപ്പോയല്ലോ. എന്തായാലും ഞാന്‍ എന്റെ കര്‍മ്മം നിര്‍വഹിക്കുക തന്നെ.

1. സംവൃതോകാരത്തെ സ്വതന്ത്രസ്വരമായി തന്നെ ഇപ്പോള്‍ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. അ, ഇ, ഉ, എ, ഒ എന്നിവയാണ് മറ്റുള്ളവ; ഐ, ഔ, ഋ എന്നിവ അല്ല. അതുപോലെ തന്നെ സംവൃതോകാരത്തിന് ഉ-നോടുള്ള ചായ്‌വ്‌ തന്നെ അ-യോടും ഇ-യോടും ആരോപിക്കാവുന്നതും ആണ്. മൊത്തത്തില്‍ സംവൃതോകാരത്തിന്റെ ഉ-അസിസ്റ്റന്റ് സ്ഥാനം മാറി സ്വതന്ത്രനായി എന്നര്‍ഥം.

2. ഉമേഷ്‌ ഉന്നയിച്ചിരിക്കുന്ന പ്രശ്നം വളരെ എളുപ്പത്തില്‍ തീര്‍ക്കാവുന്നതാണ്. വാക്കിനിടയിലുള്ള ചന്ദ്രക്കല സംവൃതോകാരമല്ലാതെയും വാക്കിനവസാനമുള്ളത്‌ സംവൃതോകാരമായും ഉച്ചരിച്ചാല്‍ മതി.

സംവൃതോകാരത്തിന്റെ 3 ധര്‍മ്മങ്ങളെ പറ്റി പണ്ട്‌ യുണീക്കോഡുകാര്‍ക്കെഴുതിയ ഈ ലേഖനം കൂടി വായിക്കൂ.

3.
ചരിത്ര
ത്തില്‍ രണ്ടുകൂട്ടരും ബലാബലം ആണ്. അതുകൊണ്ട്‌ ഏതെങ്കിലും ഒന്ന്‌ വിക്കിക്കാര് സ്റ്റാന്‍ഡേര്‍ഡ് ആയി‍ സ്വീകരിക്കണം എന്ന്‌ എനിക്ക് അഭിപ്രായമില്ല. എല്ലാവര്‍ക്കും പേര്‍സൊനല്‍ ആയി ശരിയെന്ന്‌ തോന്നുന്നത്‌ ഉപയോഗിക്കാം. വിക്കിക്കകത്തും പുറത്തും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്‌ അതാതിന്റെ സമയമെടുത്ത്‌ സ്റ്റാന്‍ഡേര്‍ഡ് ആയി മാറട്ടെ.

 
At 1:49 PM, Blogger viswaprabha വിശ്വപ്രഭ said...

സാമാന്യം വലിയൊരു കേസുകെട്ടിനു പറ്റിയ ചര്‍ച്ചയാവും ഇത്.
കുറച്ചു മസാല കൂടിയാവാം.

1. ഋ എന്ന് എങ്ങനെയാണുച്ചരിക്കേണ്ടത്?
പലരും പറഞ്ഞുപറഞ്ഞ് അതിപ്പോള്‍ ‘രി’ എന്നോ അതിനടുത്തുള്ള എന്തോ ആയി മാറിയിട്ടുണ്ട്.
പക്ഷേ ഋ എങ്ങനെയാണ് ശരിക്കും ഉച്ചരിക്കേണ്ടത്?

2. വാസ്തവത്തില്‍ മൌലികമായ, വ്യതിരിക്തമായ അഞ്ചു സ്വരങ്ങളേ ഉള്ളൂ. ‘അ’,‘ഇ’,‘ഋ‘,‘ഌ‘,‘ഉ’. പിന്നെയുള്ളതെല്ലാം ഇവയുടെ ദീര്‍ഘങ്ങളും ഗുണങ്ങളും വൃദ്ധികളും ആണ്.

3. പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ യഥാര്‍ത്ഥ ‘ഋ‘ കാരവും മലയാളത്തിലെ ‘സംവൃതോകാരവും’ ശുദ്ധമായ ഉച്ചാരണത്തില്‍ ഒന്നല്ലേ?

ഇനി നമുക്കു പാചകം തുടങ്ങാം!

 
At 2:54 PM, Blogger Cibu C J (സിബു) said...

ഋ = റ്‌
ഌ = ള്
ഐ = അയ്
ഔ = അവ്‌ (‘ഉവ്വ്‌ എന്നതിലെ ‘വ’, ‘വണ്ട്‌‘ എന്നതിലെ ‘വ’ അല്ല)
അം = ‘മ’-യുടെ ചില്ല്‌

 
At 3:06 PM, Blogger ഉമേഷ്::Umesh said...

ഇത്തവണ സിബുവുമായി വലിയ ഉടക്കൊന്നുമില്ല. ഭാഗ്യം.

എന്റെ അഭിപ്രായങ്ങളൊക്കെ ഈ കമന്റിലെഴുതിക്കൂട്ടാതെ വേറൊരു പോസ്റ്റായി ഇട്ടിട്ടുണ്ടു്‌.

- ഉമേഷ്‌

 
At 10:24 PM, Blogger അതുല്യ said...

ഈശ്വരാ.... ഞാനീത്ര നാൾ പറഞ്ഞതും എഴുതിയതും ഒന്നും മലയാളമല്ലേ??


സിബുവും, വിശ്വവും, ഉമേഷും, പെരിങ്ങോടനവർകളും ഒക്കെ ഒരുപാട്‌ അഭിനന്ദനമർഹിക്കുന്നു. ഇത്രമാത്രം ഈ ഭാഷയുടെ ആഴത്തിലേയ്ക്‌ ഇറങ്ങി ചെന്ന്, ( "വള്ളി പുള്ളി വിടാതെ" എന്നൊക്കെ പറയണ പോലെ,) ഒരുപാട്‌ വെളിച്ചം ബ്ലോഗിനു മൊത്തം തരുന്ന നിങ്ങൾക്ക്‌, ശിരസാനമാമി.......

നാലു വാക്ക്‌ കൂട്ടി പറഞ്ഞാ (ഇങ്ങ്ലീഷ്‌ എങ്കിലും മലയാളമെങ്കിലും) നാൽപ്പത്‌ തെറ്റ്‌ വരുത്തുന്ന ഞാൻ, എനിക്കു എന്നോട്‌ തന്നെ പുച്ഛം തോന്നുന്നു. ഇനി എഴുതണോ എന്ന ഭയം വേറയും.

 
At 11:29 PM, Blogger viswaprabha വിശ്വപ്രഭ said...

അപ്പൊ സിബ്വോ,
ഋ=റ്‌ ആണെങ്കില്‍ കൃ = ക്ര്‌ അല്ലേ?
അപ്പോള്‍ ക്ര്‌ഷ്ണന്‍, ത്ര്‌ഷ്ണ എന്നൊക്കെ മത്യോ?
ക്ഌപ്തം എന്നും ക്ലിപ്തം പറഞ്ഞാല്‍ ഒന്നു തന്നെയോ?
ഐക്യം=അയ്ക്യം എന്നോ അയ്ക്‌യം എന്നോ പോരേ?
അം‌പതും അമ്പതും അന്‍പതും തമ്മില്‍ വ്യത്യാസമുണ്ടോ?

 
At 6:27 AM, Blogger ഉമേഷ്::Umesh said...

വിശ്വം,

"കൃഷ്ണന്‍" എന്നും "പൃഷ്ഠം" എന്നും ഉച്ചരിക്കാനറിയാമല്ലോ. അവയിലെ കകാരവും പകാരവും എടുത്തു കളഞ്ഞാല്‍ "ഋ"വിന്റെ ഉച്ചാരണം കിട്ടും.

ഒറ്റയ്ക്കുച്ചരിക്കാന്‍ അല്‍പം ബുദ്ധിമുട്ടായതുകൊണ്ടായിരിക്കാം പഴയ എഴുത്തുകളരിയാശാന്മാര്‍ ഇതിനെ "ഈറോ" എന്നു വിളിച്ചതു്‌. ഇതു കേട്ടു പഠിച്ച ഒരു കുട്ടി "കൃ" എന്നതു്‌ "കീറോ" എന്നു വായിച്ചതോര്‍ക്കുന്നു.

ഇതു മലയാളത്തിലുള്ള ശബ്ദമല്ല. അതാണു സിബു പറഞ്ഞതു്‌. എങ്കിലും "റ്‌" എന്നതിനെക്കാളും "റു" എന്നതല്ലേ ഒന്നുകൂടി അടുത്തു നില്‍ക്കുന്ന ശബ്ദം?

"ഋ"വിനു "രി" എന്നു്‌ ആളുകള്‍ ഉച്ചരിക്കുന്നതു്‌ മലയാളം ഇംഗ്ലീഷിലെഴുതി വായിക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണു്‌. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കൃഷ്ണനെ "Krishnan" എന്നാണല്ലോ നാം എഴുതാറു്‌.

- ഉമേഷ്‌

 
At 9:20 AM, Blogger Cibu C J (സിബു) said...

വിശ്വം..

ഞാനെഴുതിയത്‌ ഉചാരണത്തിന്റെ കാര്യമാണ്; എഴുത്തായിക്കണ്ടൊരു വക്കാരിയാവണ്ട :) ഋ = റു് എന്നുദ്ദേശിച്ചത്‌ ‘റ’ കഴിഞ്ഞുള്ള സ്വരം സംവൃതോകാ‍രമായിട്ടാണ്; ‘റ’യുടെ ചില്ലല്ല. പിന്നെ, ഇത്‌ ഞാന്‍ പറഞ്ഞതല്ല. ഏ.ആര്‍.ആര്‍.-ന്റെ നിരീക്ഷണമാണ്.

ഉച്ചാരണത്തില്‍ (എഴുത്തിലല്ല)
കൃഷ്ണന്‍ = ക്രു ്ഷ്ണന്‍
അമ്പത്‌ = അംപത്‌
ഐക്യം = അയ്ക്യം
ഒക്കെ ശരിയല്ലെ.

 

Post a Comment

<< Home