Sunday, March 26, 2006

മാറ്റം

ഈ ബ്ലോഗും എന്റെ മറ്റു ബ്ലോഗുകളും ചേര്‍ത്തു് ഗുരുകുലം എന്ന പുതിയ ഒരു വേര്‍‌ഡ്‌സ്‌പ്രെസ്സ് ബ്ലോഗ് തുടങ്ങി. ഈ ബ്ലോഗിലെ ലേഖനങ്ങള്‍ അവിടെ വ്യാകരണം (Grammar) എന്ന വിഭാഗത്തില്‍ കാണാം.

കമന്റുകള്‍ ദയവായി ഗുരുകുലത്തില്‍ ചേര്‍ക്കുക.

http://malayalam.usvishakh.net/blog

Tuesday, February 07, 2006

സംവൃതോകാരത്തെപ്പറ്റി വീണ്ടും

എന്റെ സംവൃതോകാരവും ലിപിപരിഷ്കരണങ്ങളും എന്ന ലേഖനത്തെപ്പറ്റി സിബുവിന്റെ അഭിപ്രായങ്ങളും എന്റെ പ്രതികരണങ്ങളുമാണു്‌ ഈ ലേഖനം.

സിബു എഴുതുന്നു:

  1. സംവൃതോകാരത്തെ സ്വതന്ത്രസ്വരമായി തന്നെ ഇപ്പോള്‍ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. അ, ഇ, ഉ, എ, ഒ എന്നിവയാണ് മറ്റുള്ളവ; ഐ, ഔ, ഋ എന്നിവ അല്ല. അതുപോലെ തന്നെ സംവൃതോകാരത്തിന് ഉ-നോടുള്ള ചായ്‌വ്‌ തന്നെ അ-യോടും ഇ-യോടും ആരോപിക്കാവുന്നതും ആണ്. മൊത്തത്തില്‍ സംവൃതോകാരത്തിന്റെ ഉ-അസിസ്റ്റന്റ് സ്ഥാനം മാറി സ്വതന്ത്രനായി എന്നര്‍ഥം.

    സിബുവിനോടു യോജിക്കുന്നു. സംവൃതോകാരം സ്വതന്ത്രസ്വരം തന്നെ. ഗുണ്ടര്‍ട്ടു്‌ "അരയുകാരം" എന്നു വിളിച്ചതു്‌ (എന്റെ മലയാളാദ്ധ്യാപികയായിരുന്ന അമ്മയും അങ്ങനെയാണു്‌ അതിനെ പറഞ്ഞിരുന്നതു്‌.) അതൊരു പൂര്‍ണ്ണസ്വരമായതുകൊണ്ടു തെറ്റാണെന്നു ഏ. ആര്‍. പറഞ്ഞിട്ടുണ്ടു്‌. ഉകാരത്തില്‍ നിന്നു മോചനം നേടിയതുകൊണ്ടു്‌ അതിനൊരു പുതിയ പേരു വേണ്ടതാണു്‌. സംവൃത+ഉകാരം എന്നാല്‍ അടഞ്ഞ ഉകാരം എന്നാണല്ലോ അര്‍ത്ഥം.

  2. ഉമേഷ്‌ ഉന്നയിച്ചിരിക്കുന്ന പ്രശ്നം വളരെ എളുപ്പത്തില്‍ തീര്‍ക്കാവുന്നതാണ്. വാക്കിനിടയിലുള്ള ചന്ദ്രക്കല സംവൃതോകാരമല്ലാതെയും വാക്കിനവസാനമുള്ളത്‌ സംവൃതോകാരമായും ഉച്ചരിച്ചാല്‍ മതി. സംവൃതോകാരത്തിന്റെ 3 ധര്‍മ്മങ്ങളെ പറ്റി പണ്ട്‌ യുണീക്കോഡുകാര്‍ക്കെഴുതിയ ഈ ലേഖനം കൂടി വായിക്കൂ.

    അതു നല്ല നിര്‍ദ്ദേശം തന്നെ. പക്ഷേ, അതു മതിയാകുമോ എന്നൊരു സംശയം. താഴെപ്പറയുന്ന ഘട്ടങ്ങളില്‍:

    • ഹൃദാകാശം = ഹൃത്‌ + ആകാശം എന്നു സന്ധി തിരിച്ചു കാണിക്കുമ്പോള്‍ അതു്‌ ഹൃതു്‌ + ആകാശം ആണെന്നൊരു സംശയം തോന്നില്ലേ? ഇതൊക്കെ സംസ്കൃതമല്ലേ, മലയാളത്തിലെന്തിനിതൊക്കെ എന്നൊരു ചോദ്യം വരാം. പക്ഷേ, ഇതൊക്കെ മലയാളത്തിലും ആവശ്യമല്ലേ? " 'പ്രാഗ്ജ്യോതിഷം' എന്നതിലെ 'പ്രാഗ്‌' ഒരു ഉപസര്‍ഗ്ഗമാണു്‌" എന്നു പറയുന്നിടത്തും ഈ പ്രശ്നമില്ലേ?
    • കായ്‌ - കായു്‌, കാര്‍ - കാറു്‌ തുടങ്ങിയ സ്ഥലങ്ങളിലും ഇങ്ങനെ വ്യവച്ഛേദിക്കേണ്ട ആവശ്യമുണ്ടു്‌. ഒരു കവിതയിലോ പാട്ടിലോ ആണു്‌ ഇവ വരുന്നതെങ്കില്‍, അര്‍ത്ഥം ഒന്നായാല്‍ക്കൂടി ഒന്നല്ലാതെ മറ്റേ രൂപം എടുക്കേണ്ടി വരും.
    • മറ്റു ഭാഷാപദങ്ങള്‍ മലയാളത്തിലെഴുതുമ്പോള്‍. ഉദാ: "ക്യാ ബാത്‌ ഹൈ". ഇതു്‌ "ക്യാ ബാതു്‌ ഹൈ" എന്നു വായിക്കരുതല്ലോ.

      ഇതിനു്‌ എതിരഭിപ്രായം ഞാന്‍ ഇപ്പോഴേ കാണുന്നു: zero തുടങ്ങിയ വാക്കുകള്‍ എങ്ങനെ മലയാളത്തിലെഴുതും എന്ന പ്രശ്നം. മറ്റു ഭാഷകളിലെ - സംസ്കൃതമുള്‍പ്പെടെ - വാക്കുകള്‍ എഴുതാനല്ല മലയാളലിപികള്‍ എന്ന വാദം. യോജിക്കുന്നു. പക്ഷേ....

      ...ഒരു കാലത്തു നാം അന്യഭാഷാപദങ്ങളില്‍ സംവൃതോകാരം ചേര്‍ത്തുപയോഗിച്ചിരുന്നു. bus - ബസ്സു്‌, record - റിക്കാര്‍ട്ടു്‌ എന്നിങ്ങനെ. പക്ഷേ അടുത്തകാലത്തു്‌ നാം അന്യഭാഷാപദങ്ങളെ അവയുടെ ശരിയായ ഉച്ചാരണത്തില്‍ പറയാനും എഴുതാനുമാണു ശ്രമിക്കുന്നതു്‌. എല്ലാം കഴിയില്ലെങ്കിലും, കഴിയുന്നത്ര കണ്‍ഫ്യൂഷന്‍ കുറയ്ക്കണമല്ലോ.

  3. ചരിത്രത്തില്‍ രണ്ടുകൂട്ടരും ബലാബലം ആണ്. അതുകൊണ്ട്‌ ഏതെങ്കിലും ഒന്ന്‌ വിക്കിക്കാര് സ്റ്റാന്‍ഡേര്‍ഡ് ആയി‍ സ്വീകരിക്കണം എന്ന്‌ എനിക്ക് അഭിപ്രായമില്ല. എല്ലാവര്‍ക്കും പേര്‍സൊനല്‍ ആയി ശരിയെന്ന്‌ തോന്നുന്നത്‌ ഉപയോഗിക്കാം. വിക്കിക്കകത്തും പുറത്തും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്‌ അതാതിന്റെ സമയമെടുത്ത്‌ സ്റ്റാന്‍ഡേര്‍ഡ് ആയി മാറട്ടെ.

    സിബു കൊടുത്ത ലിങ്കിനെപ്പറ്റി:

    മൂന്നാമത്തേതു്‌ (യാത്രാമൊഴി) പുതിയ ലിപിയിലാണു്‌. അതിവിടെ നോക്കേണ്ട കാര്യമേയില്ല. രണ്ടാമത്തേതില്‍ (കക്കാടിന്റെ കവിത) "റു്‌" എന്നു്‌ അവസാനത്തില്‍ വരുന്നതു്‌ "റ്‌" എന്നെഴുതിയതു്‌ അര്‍ദ്ധാക്ഷരത്തെ കുറിക്കാന്‍ "ര്‍" എന്ന ചില്ലക്ഷരം ഉള്ളതുകൊണ്ടാണു്‌. ചില്ലില്‍ നിന്നു വ്യത്യസ്തമായി "റ്‌" എന്ന അര്‍ദ്ധാക്ഷരത്തിനു്‌ ഉച്ചാരണഭേദമില്ല. അതിനാല്‍ പ്രസാധകന്‍/മുദ്രാലയക്കാര്‍ ഇങ്ങനെ എഴുതിയിരിക്കാം. ഇതു്‌ എല്ലാ ചില്ലിനും ബാധകമാണു്‌ - ണ്‌, ന്‌, ല്‌, ള്‌ എന്നിവയും ണു്‌, നു്‌, ലു്‌, ളു്‌ എന്നിവയെ സൂചിപ്പിക്കാനായിരിക്കും എഴുതുക. (ഇതിനു്‌ ഒരപവാദം 'ല്‌' ആണു്‌. 'ല്‍' എന്ന ചില്ലു്‌ പലപ്പോഴും തകാരത്തെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നതുകൊണ്ടു്‌ (ഉദാ: കശ്ചില്‍), അതല്ല ലകാരം തന്നെയാണു്‌ എന്നു കാണിക്കാന്‍ "ല്‌" എന്നെഴുതാം - പ്രത്യേകിച്ചു സംസ്കൃതം മലയാളലിപിയില്‍ എഴുതുമ്പോള്‍.

    യൂണിക്കോഡില്‍ ചില്ലിനു പ്രത്യേകം encoding ഇല്ലെങ്കില്‍ ഈ പ്രശ്നം രൂക്ഷതരമാകും. "പാല്‍" എന്നതിനും "പാല്‌" എന്നതിനും ഒരേ encoding ആണെങ്കില്‍ രണ്ടാമത്തേതിനെ "പാലു്‌" എന്നതില്‍ നിന്നു വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകും.

പുതിയ ലിപിയില്‍ ഞാന്‍ പറഞ്ഞതുപോലെ വ്യത്യാസം വരുത്തിക്കാന്‍ കഴിയും എന്നു്‌ എനിക്കു വ്യാമോഹമില്ല. പക്ഷേ പഴയ ലിപിയിലെങ്കിലും (മിക്കവാറും യൂണിക്കോഡ്‌ ഫോണ്ടുകളും പഴയ ലിപിയിലാണല്ലോ) ഇങ്ങനെയെഴുതുന്നതിന്റെ ഗുണങ്ങള്‍ ചൂണ്ടിക്കാണിക്കാമെന്നാണു്‌ ഞാന്‍ ഉദ്ദേശിച്ചതു്‌. വന്നുപോയ തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ടല്ലോ. ഞാന്‍ നിര്‍ദ്ദേശിച്ച രൂപങ്ങള്‍ തെറ്റല്ലല്ലോ. മറ്റേ രൂപങ്ങള്‍ തെറ്റാണോ ശരിയാണോ എന്നു തര്‍ക്കമുണ്ടെന്നല്ലേ ഉള്ളൂ? അപ്പോള്‍ തെറ്റല്ലെന്നുറപ്പുള്ള ഒരു രീതി ഉപയോഗിക്കുന്നതല്ലേ കൂടുതല്‍ ഉചിതം?

പുതിയ ലിപിയുടെ ഉപയോഗത്തെ സിബുവിന്റെ acceptance തിയറിയുമായി എനിക്കു യോജിപ്പിക്കാന്‍ കഴിയുന്നില്ല. മൂക്കുപൊത്തി വായ്‌ തുറന്നിട്ടു്‌, ഒരു കുഴല്‍ വെച്ചു അണ്ണാക്കിലൊഴിച്ച കഷായം പൂര്‍ണ്ണമനസ്സോടെ accept ചെയ്തു എന്നു പറയുന്നതുപോലെയാണു്‌. 1971-നു ശേഷം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും പുതിയ ലിപി പഠിക്കേണ്ട ഗതികേടാണുണ്ടായതു്‌. പുതിയ ലിപി കൊണ്ടുവന്നപ്പോള്‍, അതു്‌ ടൈപ്‌റൈറ്ററിലും അച്ചടിയിലും മാത്രമേ ഉപയോഗിക്കാവൂ എന്നും, കൈയെഴുത്തില്‍ പഴയ ലിപി തന്നെ ഉപയോഗിക്കണമെന്നും ഒരു ഇണ്ടാസുണ്ടായിരുന്നു. ആരു കേള്‍ക്കാന്‍? അതുമൂലം വൃത്തികെട്ട കൊടിലുകളും കുനിപ്പുകളും കൊണ്ടു കൈയക്ഷരം വൃത്തികേടായതു മാത്രം മിച്ചം. പലരും കു, കൃ എന്നിവ പുതിയ ലിപിയില്‍ ഒരുപോലെയാണു്‌ എഴുതുന്നതു്‌.

ഇത്തവണ നാട്ടില്‍ച്ചെന്നപ്പോള്‍ മറ്റൊന്നു കേട്ടു. കുട്ടികള്‍ പഴയ ലിപിയിലേ എഴുതാവൂ എന്നു കളക്ടരുടെ ഇണ്ടാസുണ്ടത്രേ. അച്ചടിയില്‍ മാത്രമേ പുതിയ ലിപി പാടുള്ളൂ എന്നു്‌. (പത്തനംതിട്ട ജില്ലയിലാണു സംഭവം) അമ്മമാരെല്ലാം കളക്ടറെ ചീത്തവിളിയാണു്‌. കാരണം അമ്മമാര്‍ക്കൊന്നും (അവരാണല്ലോ ഗൃഹപാഠം ചെയ്യുന്നതു്‌) പഴയ ലിപി എഴുതാന്‍ അറിയില്ല!

സംവൃതോകാരവും ലിപിപരിഷ്കരണങ്ങളും

മലയാളഭാഷയുടെ പല ലിപിപരിഷ്കരണങ്ങള്‍ക്കിടയില്‍പ്പെട്ടു കുഴഞ്ഞുമറിഞ്ഞ ഒരു പ്രശ്നത്തെപ്പറ്റിയാണു്‌ ഈ ലേഖനം.

സംവൃതോകാരം: ചരിത്രവും ഉപയോഗവും

പഴയ മലയാളത്തില്‍ തമിഴിന്റെ രീതിയില്‍ സംവൃതോകാരത്തെ വിവൃതമായി എഴുതിയിരുന്നു - എന്തു, പണ്ടു എന്നിങ്ങനെ. തമിഴിന്റെ പിടിയില്‍ നിന്നു മോചിതമായി ആര്യഎഴുത്തു തുടങ്ങിയപ്പോള്‍ സംവൃതോകാരത്തിനു പകരം അകാരം ഉപയോഗിക്കുവാന്‍ തുടങ്ങി - എന്ത, പണ്ട എന്നിങ്ങനെ. അച്ചടി തുടങ്ങിയ കാലത്താണു്‌ സംവൃതോകാരത്തിനെ സൂചിപ്പിക്കാന്‍ ചന്ദ്രക്കല ഉപയോഗിച്ചുതുടങ്ങിയതു്‌. അപ്പോഴും രണ്ടു രീതികള്‍ ഉണ്ടായിരുന്നു.
  1. വ്യഞ്ജനത്തിനു ശേഷം ചന്ദ്രക്കല മാത്രമിടുക - എന്ത്‌, പണ്ട്‌ എന്നിങ്ങനെ.
  2. വ്യഞ്ജനത്തിനു ശേഷം ഉകാരവും ചന്ദ്രക്കലയും ചേര്‍ക്കുക - എന്തു്‌, പണ്ടു്‌ എന്നിങ്ങനെ.
ആദ്യത്തെ രീതി പൊതുവേ വടക്കന്‍ കേരളത്തിലും, രണ്ടാമത്തേതു്‌ തെക്കന്‍ കേരളത്തിലുമായിരുന്നു കൂടുതല്‍ ഉപയോഗിച്ചിരുന്നതു്‌.

ആ കാലത്തു്‌ കൂട്ടക്ഷരങ്ങളെ വേര്‍തിരിച്ചെഴുതുന്ന സമ്പ്രദായം വന്നിരുന്നില്ല. അക്ഷരങ്ങള്‍ ചേര്‍ത്തോ ഒന്നിനു താഴെ മറ്റൊന്നെഴുതിയോ കൂട്ടക്ഷരങ്ങളെ സൂചിപ്പിച്ചിരുന്നു. മിക്കവാറും എല്ലാ വ്യഞ്ജനങ്ങളോടും ചേരുന്ന യ, ല, വ എന്നീ അക്ഷരങ്ങള്‍ക്കു്‌ പ്രത്യേകം ചിഹ്നങ്ങളും ഉണ്ടായിരുന്നു. രേഫത്തിനെ ("ര" എന്ന അക്ഷരം) സൂചിപ്പിക്കാന്‍ അക്ഷരത്തിന്റെ താഴെക്കൂടി ചുറ്റിക്കെട്ടി വളച്ചിടുന്ന രീതിയും ഉണ്ടായിരുന്നു. പദാന്ത്യത്തില്‍ വരുന്ന അര്‍ദ്ധാക്ഷരങ്ങളെ സൂചിപ്പിക്കാന്‍ അതാതു്‌ അക്ഷരങ്ങളുടെ മേല്‍പ്പോട്ടു്‌ ഒരു വരയിട്ടു കാണിച്ചിരുന്നു. (ല്‌, ള്‌ എന്നിവ ത്‌, ട്‌ എന്നിവയെ സൂചിപ്പിക്കുന്ന ല്‍, ള്‍ എന്നിവയായതു മറ്റൊരു കഥയാണു്‌. അതു മറ്റൊരു ലേഖനത്തില്‍ പ്രതിപാദിക്കാം.). സംസ്കൃതത്തില്‍ നിന്നു കടം വാങ്ങിയ അനുസ്വാരത്തെ () മകാരത്തിന്റെ ചില്ലിനു പകരം ഉപയോഗിച്ചുപോന്നു.

അച്ചടി കൂടുതല്‍ പ്രാബല്യത്തില്‍ വന്നതോടുകൂടി എല്ലാ കൂട്ടക്ഷരങ്ങളെയും സൂചിപ്പിക്കുന്ന അച്ചുകള്‍ ഉണ്ടാക്കുന്നതു ദുഷ്കരമായപ്പോള്‍ കൂട്ടക്ഷരങ്ങളെ വേര്‍തിരിച്ചെഴുതാന്‍ ചന്ദ്രക്കല ഉപയോഗിക്കുന്ന സമ്പ്രദായം വന്നു. അര്‍ദ്ധാക്ഷരങ്ങളില്‍ ന്‍, ണ്‍, ല്‍, ള്‍, ര്‍ എന്നിവയെ മാത്രം ചില്ലുകള്‍ എന്ന പേരില്‍ നിലനിര്‍ത്തി. ബാക്കി എല്ലാറ്റിനെയും ചന്ദ്രക്കലയിട്ടു സൂചിപ്പിക്കാന്‍ തുടങ്ങി. (ചില മുദ്രാലയങ്ങള്‍ ക്‌ (ക്‍), യ്‌ എന്നിവയെയും ചില്ലക്ഷരങ്ങള്‍ കൊണ്ടു കാണിക്കാറുണ്ടായിരുന്നു. കൈയെഴുത്തില്‍ ഇവയെയും ചില്ലുകളായി എഴുതിയിരുന്നു.)

കൂട്ടക്ഷരങ്ങളെ വേര്‍തിരിക്കാന്‍ ചന്ദ്രക്കല ഉപയോഗിച്ചതു അവയെ സംവൃതോകാരത്തില്‍ നിന്നു വ്യവച്ഛേദിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാക്കി. അതിനു വേണ്ടി അച്ചടി തുടങ്ങിവച്ച ക്രിസ്ത്യന്‍ പാതിരിമാര്‍ സംവൃതോകാരത്തിനെ വിവൃതോകാരമായി എഴുതാന്‍ തുടങ്ങി. അങ്ങനെയാണു മലയാളം ബൈബിളില്‍ "എനിക്കും നിനക്കും എന്തു?" എന്നും മറ്റുമുള്ള പ്രയോഗങ്ങള്‍ ഉള്ളതു്‌. വിവൃതോകാരമായി എഴുതി സംവൃതോകാരമായി വായിക്കേണ്ടവയായിരുന്നു ഇവ. തമിഴിലും തെലുങ്കിലും പഴയ മലയാളത്തിലും ഇങ്ങനെയാണു്‌ എഴുതുന്നതു്‌ എന്ന അറിവില്‍ നിന്നായിരുന്നു ഈ രീതി. (പാതിരിമാര്‍ പല ഭാരതീയഭാഷകളിലും നിഷ്ണാതരായിരുന്നു.) പക്ഷേ, ഇതിനെ ഉത്തരകേരളത്തിലുള്ളവര്‍ പരിഹാസത്തോടെ കാണുകയും ഇങ്ങനെയുള്ള ഉപയോഗത്തെ "പാതിരിമലയാളം" എന്നു വിളിച്ചു പരിഹസിക്കുകയും ചെയ്തു.

പിന്നീടു്‌, എ. ആര്‍. രാജരാജവര്‍മ്മ തുടങ്ങിയ ഭാഷാശാസ്ത്രജ്ഞര്‍ സംവൃതോകാരത്തെ ഉകാരത്തിനു ശേഷം ചന്ദ്രക്കലയിട്ടു്‌ എഴുതുന്ന രീതി പ്രാവര്‍ത്തികമാക്കി ഈ പ്രശ്നം പരിഹരിച്ചു. അങ്ങനെ "വാക്കു്‌", "പണ്ടു്‌" തുടങ്ങിയ രീതി നിലവില്‍ വന്നു. പക്ഷേ ഉത്തരകേരളത്തിലെ പലരും ഇതിനെ പിന്നെയും "പാതിരിമലയാളം" എന്നു മുദ്രകുത്തി "വാക്ക്‌", "പണ്ട്‌" എന്നിങ്ങനെ എഴുതിപ്പോന്നു. ഉകാരത്തിനു ശേഷം ചന്ദ്രക്കലയിടുന്നതു്‌ അഭംഗിയാണെന്നായിരുന്നു അവരുടെ വാദം.

ഏറ്റവും വലിയ അപകടം സംഭവിച്ചതു്‌ 1970-കളില്‍ പുതിയ ലിപി ആവിഷ്കരിച്ചപ്പോഴാണു്‌. അച്ചടിയില്‍ അച്ചുകളുടെയും, ടൈപ്‌റൈറ്റര്‍ കീകളുടെയും എണ്ണം കുറയ്ക്കുന്ന പുതിയ ലിപി ഒരു മഹത്തായ പരിഷ്കാരം തന്നെയായിരുന്നു. പക്ഷേ, സംവൃതോകാരത്തിന്റെ കാര്യത്തില്‍ ഒരു വലിയ അബദ്ധമാണു്‌ അവര്‍ ചെയ്ത്തതു്‌. സംവൃതോകാരത്തിനു്‌ ഉത്തരകേരളരീതിയില്‍ വെറും ചന്ദ്രക്കല മാത്രം മതി എന്നു്‌ തീരുമാനിച്ചു. ("ഉ"കാരത്തിന്റെ ചിഹ്നത്തിനു ശേഷം ചന്ദ്രക്കലയിടുന്നതു്‌ അഭംഗിയാണെന്നുള്ള ഒരു വാദം ഇവിടെയും ഉണ്ടായിരുന്നു. അതില്‍ വലിയ കഴമ്പില്ല. പുതിയ ലിപി തന്നെ ആദ്യത്തില്‍ ആളുകള്‍ക്കു്‌ അഭംഗിയായി തോന്നിയിരുന്നു. അഭംഗിയാണെങ്കില്‍ സംവൃതോകാരത്തിനു പ്രത്യേകമായി ഒരു ചിഹ്നം ഉണ്ടാക്കാമായിരുന്നു.)

ഈ രീതി വന്നതോടുകൂടി സംവൃതോകാരവും അര്‍ദ്ധാക്ഷരങ്ങളും തിരിച്ചറിയാന്‍ വഴിയില്ലാതെയായി.

പക്‌ഷിക്കേറ്റം ബലം തന്‍ ചിറക്‌, വലിയതാം മസ്‌തകം ഹസ്‌തികള്‍ക്കീ മട്ടില്‍...

എന്നുള്ള പദ്യഭാഗത്തിലെ ആദ്യത്തെ "ക്‌" അര്‍ദ്ധാക്ഷരവും, രണ്ടാമത്തെ "ക്‌" "ക"യ്ക്കു ശേഷം സംവൃതോകാരവുമാണെന്നു തിരിച്ചറിയാന്‍ കഴിയാതെയായി.

ഇതു ഭാഷാപഠനത്തെ വലുതായി ബാധിച്ചിട്ടുണ്ടു്‌. വൃത്തം നിര്‍ണ്ണയിക്കുക തുടങ്ങിയ കാര്യങ്ങളില്‍ അര്‍ദ്ധാക്ഷരം മുമ്പിലുള്ള അക്ഷരത്തിന്റെ ഭാഗവും സംവൃതോകാരം ഒരു പൂര്‍ണ്ണാക്ഷരവുമാണെന്നുള്ള വ്യത്യാസം പല അദ്ധ്യാപകര്‍ക്കു പോലും അറിയില്ലായിരുന്നു.

ഈ അബദ്ധം പല പണ്ഡിതരും പിന്നീടു ചൂണ്ടിക്കാട്ടിയെങ്കിലും അതു തിരുത്താന്‍ അധികൃതര്‍ തയ്യാറായില്ല.

നമുക്കു ചെയ്യാവുന്നതു്‌:

ഇന്നു്‌, ഇന്റര്‍നെറ്റും യൂണിക്കോഡും രംഗത്തെത്തിയതോടുകൂടി ചെയ്ത തെറ്റുകള്‍ തിരുത്തുവാന്‍ ഒരു നല്ല അവസരമാണു വന്നിരിക്കുന്നതു്‌. വളരെയധികം കൂട്ടക്ഷരങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടില്ലാതെ ഉണ്ടാക്കിയെടുക്കാമെന്നതു്‌ ഒരു ഗുണം. യൂണിക്കോഡ്‌ ഫോണ്ട്‌ നിര്‍മ്മിക്കുന്നവര്‍ക്കു്‌ പഴയ ലിപി ഉപയോഗിച്ചു്‌ സംവൃതോകാരം കാണിക്കാം എന്നതു്‌ മറ്റൊരു ഗുണം. യൂണിക്കോഡ്‌ ഉപയോഗിക്കുമ്പോഴെങ്കിലും തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകണമെന്നാണു്‌ എന്റെ അഭിപ്രായം.

എന്റെ അഭിപ്രായങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

  1. കൂട്ടക്ഷരങ്ങളെ ചന്ദ്രക്കല കൂടാതെ ചേര്‍ത്തെഴുതുക. എവിടെ കൂട്ടിയെഴുതണം, എവിടെ ചന്ദ്രക്കലയിടണം എന്ന ചുമതല ഫോണ്ടുണ്ടാക്കുന്നവര്‍ക്കു വിട്ടുകൊടുക്കുക.
  2. ഇങ്ങനെ എഴുതുന്നതു്‌ ചില അക്ഷരങ്ങള്‍ക്കു്‌ അഭംഗിയായി തോന്നിയാല്‍ മാത്രം (ഫോണ്ടുണ്ടാക്കുന്നവരുടെ ശ്രദ്ധയില്‍ പെടുത്തിയതിനു ശേഷം) ചന്ദ്രക്കല ഉപയോഗിച്ചു്‌ വേര്‍തിരിക്കുക.

    ഉദാഹരണത്തിനു്‌, "നെയ്വിളക്കു്‌" (neyviLakku~) എന്നതു്‌ അഭംഗിയായി തോന്നിയാല്‍ "നെയ്‌വിളക്കു്‌" (ney_viLakku~) എന്നെഴുതാനുള്ള രീതി ഉപയോഗിക്കാം.

  3. സംവൃതോകാരത്തിനു്‌ "ഉ"കാരത്തിനു ശേഷം ചന്ദ്രക്കല എന്ന രീതി സ്വീകരിക്കുക. പുതിയ ലിപിയിലുള്ള യൂണിക്കോഡ്‌ ഫോണ്ടു്‌ ആണെങ്കില്‍പ്പോലും, ഇങ്ങനെ തന്നെ എഴുതുക.
  4. ചില്ലുകളെഴുതുന്നതിനെപ്പറ്റി ഇപ്പോഴത്തെ യൂണിക്കോഡ്‌ സ്റ്റന്‍ഡേര്‍ഡിനെപ്പറ്റി അല്‍പം കൂടി പഠിക്കേണ്ടിയിരിക്കുന്നു. മറ്റൊരു ലേഖനത്തിലെഴുതാം.

സംവൃതോകാരം

പദാന്ത്യത്തിലുള്ള ഉകാരം രണ്ടു വിധത്തിലുണ്ടു്‌:

  • വിവൃതോകാരം: തുറന്നുച്ചരിക്കുന്ന ഉകാരം. കണ്ടു, നിന്നു തുടങ്ങിയ വാക്കുകളുടെ അവസാനം ഉള്ള ഉകാരം.
  • സംവൃതോകാരം: അടച്ചുച്ചരിക്കുന്ന ഉകാരം. പണ്ടു്‌, എന്തു്‌ എന്നിവയിലെപ്പോലെ.
സംവൃതോകാരം പല ഭാഷകളിലുമുണ്ടു്‌ - ഇംഗ്ലീഷുള്‍പ്പെടെ. എങ്കിലും പല ഭാഷകളിലും അതു്‌ എഴുതുക പതിവില്ല. തമിഴിലും തെലുങ്കിലും അതു്‌ "ഉ" എന്നു തന്നെ (വിവൃതോകാരമായി) എഴുതുന്നു - ധനമു, എന്രു എന്നിങ്ങനെ.

സംവൃതോകാരത്തിന്റെ ചില പ്രത്യേകതകള്‍:

  1. സ്വരം പിന്നില്‍ വന്നു സന്ധി ചെയ്താല്‍ സംവൃതോകാരം ലോപിക്കും. ഉദാ: എനിക്കു്‌ + ല്ല = എനിക്കില്ല, വന്നു്‌ + ങ്കില്‍ = വന്നെങ്കില്‍ വിവൃതോകാരമാണങ്കില്‍ കൂടുതലായി വകാരം വരികയാണു പതിവു്‌. ഉദാ: വന്നു + ങ്കില്‍ = വന്നുവെങ്കില്‍, കുരു + ല്ല = കുരുവില്ല. (രണ്ടും സംസ്കൃതപദമാണെങ്കില്‍, സംസ്കൃതരീതിയില്‍ "ഉ" പോയി "വ" വരികയും ആവാം. അണു + യുധം = അണുവായുധം (മലയാളരീതി), അണ്വായുധം (സംസ്കൃതരീതി).)
  2. സ്വരം പിന്നില്‍ വന്നു സന്ധി ചെയ്യാതെ നിന്നാല്‍ സംവൃതോകാരം അതേപടി നില്‍ക്കും. ഉദാ: എനിക്കു്‌ അവിടെ പോകണം. പണ്ടു്‌ എല്ലാവരും രാവിലെ കുളിച്ചിരുന്നു.
  3. വ്യഞ്ജനം പിന്നില്‍ വന്നാല്‍ സംവൃതോകാരം വിവൃതോകാരമാകും. ഉദാ: എനിക്കു പോകണം. പണ്ടു കേട്ട കഥ.
  4. വ്യഞ്ജനം പിന്നില്‍ വരുമ്പോഴും, സംവൃതോകാരത്തിനു ശേഷം ഒരു നിര്‍ത്തുണ്ടെങ്കില്‍ അങ്ങനെ തന്നെ നില്‍ക്കും. ഉദാ: പണ്ടുപണ്ടു്‌, ആദിമമനുഷ്യനും ഉണ്ടാകുന്നതിനു മുമ്പു്‌, ഒരു കാട്ടില്‍...
  5. ബഹുവചനത്തില്‍ സംവൃതോകാരം വിവൃതമാകും ഉദാ: വാക്കു്‌ - വാക്കുകള്‍

Saturday, May 14, 2005

അഹിച്ഛത്രം

എന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത സുഹൃത്തും പെരിങ്ങോടന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നവനുമായ രാജ്‌ നായര്‍ എഴുതിയ അഹിച്ഛത്രത്തിലെ യോദ്ധാവു്‌ എന്ന മനോഹരമായ കഥ വായിച്ചപ്പോള്‍ "അഹിച്ഛത്രം" എന്ന പ്രയോഗം ശരിയാണോ എന്നൊരു സംശയം തോന്നി. അതു ചോദിക്കുകയും ചെയ്തു. പിന്നീടാണു്‌ സംശയം അസ്ഥാനത്താണെന്നു മനസ്സിലായതു്‌. വൃക്ഷച്ഛായ, തരുച്ഛായ, ആച്ഛാദനം തുടങ്ങിയ പല പ്രയോഗങ്ങളും ഓര്‍മ്മ വന്നു. കൂടാതെ ശാര്‍ദ്ദൂലവിക്രീഡിതത്തിലുള്ള ഈ രണ്ടു ശ്ലോകഭാഗങ്ങളും 'ഛ'യ്ക്കു സന്ധിയില്‍ ദ്വിത്വമുണ്ടെന്നു വെളിവാക്കി.
  1. ശല്യം ഷഡ്ഭിരഥേഷുഭിസ്ത്രിഭിരപി ച്ഛത്രം ധ്വജം കാര്‍മുകം... (ഭാസ്കരാചാര്യരുടെ ലീലാവതിയില്‍ നിന്നു്‌. Quadratic equation ഉപയോഗിച്ചു ചെയ്യേണ്ട ഒരു പ്രശ്നം.)
  2. ന ച്ഛത്രം ന തുരംഗമം... (കാക്കശ്ശേരി ഭട്ടതിരിയുടെ ഒരു പ്രസിദ്ധശ്ലോകം.)
ഇതെങ്ങനെ എന്നു ശങ്കിച്ചു സംസ്കൃതവ്യാകരണനിയമങ്ങള്‍ പരതിയപ്പോഴാണു കാര്യം പിടികിട്ടിയതു്‌. "ഛകാരസന്ധി" എന്നൊരു പ്രത്യേകനിയമം തന്നെയുണ്ടു്‌. ഇതാണു്‌ ആ നിയമം (പാണിനിയുടെ അഷ്ടാധ്യായിയില്‍ നിന്നു്‌):
  1. ഛേ ച (ഹ്രസ്വസ്യ, തുക്‌, സംഹിതായാം)[6-1-73] : ഹ്രസ്വസ്വരത്തിനു ശേഷം ഛകാരത്തിനുമുമ്പു്‌ തകാരം ആഗമിക്കുന്നു. ഈ നിയമമനുസരിച്ചു്‌ അഹി + ഛത്രം = അഹി + ത്‌ + ഛത്രം ആകുന്നു.
  2. സ്തോഃ ശ്ചുനാ ശ്ചുഃ[8-4-40] : 'ശ'കാരമോ 'ത'വര്‍ഗ്ഗമോ പിന്‍വന്നാല്‍ സ, ത, ഥ, ദ, ധ, ന എന്നിവയ്ക്കു യഥാക്രമം ശ, ച, ഛ, ജ, ഝ, ഞ എന്നിവ ആദേശം. അങ്ങനെ ത്‌ + ഛത്രം = ച്‌ + ഛത്രം ആകുന്നു.
ഇങ്ങനെയാണു്‌ അഹി + ഛത്രം = അഹിച്ഛത്രം ആകുന്നതു്‌. തരുച്ഛായയും വൃക്ഷച്ഛായയും ഇതുപോലെ തന്നെ. ദീര്‍ഘസ്വരമാണെങ്കില്‍ തകാരാഗമം വേണമെന്നില്ല. ലതാ + ഛായ ചേരുമ്പോള്‍ ലതാഛായയോ ലതാച്ഛായയോ ആകാം. ആ + ഛാദനം = ആച്ഛാദനം ആകുന്നതു്‌ ആങ്മാങോശ്ച (ഛേ, തുക്‌) [6-1-74] എന്ന പാണിനീസൂത്രമനുസരിച്ചാണു്‌. ഇതനുസരിച്ചു്‌ 'ആ', 'മാ' എന്നിവയ്ക്കു ശേഷം ഛകാരത്തിനുമുമ്പു്‌ തകാരാഗമം വരും. ശേഷം മുന്‍പറഞ്ഞതുപോലെ തന്നെ. ചുരുക്കിപ്പറഞ്ഞാല്‍, 'അഹിച്ഛത്രം' ശരിയാണു്‌. പെരിങ്ങോടനും.

Friday, May 13, 2005

മാര്‍ദ്ദവവും ഹാര്‍ദ്ദവവും

മൃദു എന്ന വിശേഷണത്തിന്റെ ഭാവം പ്രകടിപ്പിക്കുന്ന തദ്ധിതത്തെ 'അണ്‌' പ്രത്യയം ചേര്‍ത്തുണ്ടാക്കുന്നതുകൊണ്ടു്‌ (ഇഗന്താച്ച ലഘുപൂര്‍വാത്‌ (അണ്‌) എന്നു പാണിനി (5-1-13).) മാര്‍ദവം എന്ന വാക്കുണ്ടാകുന്നു. ഇവിടെ രണ്ടു കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടു്‌:

  1. പദാദിയിലുള്ള ''കാരം 'ആര്‍' ആയി മാറും. (പൂര്‍ണ്ണമായി പറഞ്ഞാല്‍ അ, ഇ, ഉ, ഋ, ഌ എന്നിവ യഥാക്രമം ആ, ഐ, ഔ, ആര്‌, ആല്‌ എന്നു മാറും. ഉദാഹരണങ്ങള്‍ : കവി - കാവ്യം, വിധവ - വൈധവ്യം, ഗുരു - ഗൌരവം, ഋജു - ആര്‍ജ്ജവം.) അങ്ങനെ 'മൃ' എന്നതു്‌ 'മാര്‍' ആകുന്നു.
  2. പദാന്ത്യത്തിലുള്ള ''കാരം 'അവം' ആയി മാറും. (മറ്റുദാഹരണങ്ങള്‍ : ലഘു - ലാഘവം, ഗുരു - ഗൌരവം, ഋജു - ആര്‍ജ്ജവം, പടു - പാടവം.). അങ്ങനെ 'ദു' എന്നതു്‌ 'ദവം" ആകുന്നു.
ഇങ്ങനെയാണു 'മൃദു'വില്‍ നിന്നു 'മാര്‍ദവം' ഉണ്ടാകുന്നതു്‌. 'അചോ രഹാഭ്യാം ദ്വേ (യരഃ)' എന്ന പാണിനീയസൂത്രപ്രകാരം (8-4-6) ഇതിനെ ഉച്ചരിക്കുന്നതു്‌ മാര്‍ദ്ദവം എന്നാണു്‌. എഴുതുമ്പോള്‍ സാധാരണയായി സംസ്കൃതത്തില്‍ മാര്‍ദവം എന്നു മലയാളത്തില്‍ മാര്‍ദ്ദവം എന്നും എഴുതുന്നു. രണ്ടും ശരിതന്നെ.

ഇതിനെപ്പിന്തുടര്‍ന്നു്‌ 'ഹാര്‍ദ്ദവം' എന്നൊരു വികലപ്രയോഗം പ്രചാരത്തിലുണ്ടു്‌. (സ്വാഗതപ്രസംഗകരാണു്‌ ഇതിന്റെ മുഖ്യപ്രചാരകര്‍. "ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു..." എന്നു സ്ഥിരം കേള്‍ക്കാറുണ്ടു്‌.)

'ഹൃദ്‌' എന്നതില്‍ നിന്നു്‌ ഉണ്ടാകുന്ന വാക്കായതിനാല്‍ (സൂക്ഷ്മമായിപ്പറഞ്ഞാല്‍ 'ഹൃദയ'ശബ്ദത്തില്‍ നിന്നാണു്‌ ഇതിന്റെ ഉത്പത്തി. 'അണ്‌' പ്രത്യയം ചേരുമ്പോള്‍ ഹൃദയസ്യ ഹൃല്ലേഖയദണ്‌ ലാസേഷു എന്ന പാണിനീയസൂത്രമനുസരിച്ചു്‌ (6-3-50) 'ഹൃദയ'ശബ്ദം 'ഹൃദ്‌' ആയതാണു്‌.) ഹാര്‍ദ്ദം എന്നേ വരൂ. ഹാര്‍ദവം എന്നു വരണമെങ്കില്‍ ഹൃദു എന്ന വാക്കില്‍ നിന്നുണ്ടാകണം. അങ്ങനെയൊരു വാക്കില്ല.

"ശരിയും തെറ്റും" എന്ന ഈ ബ്ലോഗിന്റെ ആദ്യലേഖനത്തിലെക്കു്‌ എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.